പത്തനംതിട്ട: ഹൃദയവേദനയോടെ കേരളം ആലിൻ ഷെറിൻ എബ്രഹാമിനെ യാത്രയാക്കി. കേവലം പത്തുമാസത്തെ ഇഹലോക ജീവിതത്തിന്റെ അവസാനം നാലുപേരെ പുതുജീവിതത്തിലേക്ക് നയിക്കാനായെന്ന ദൗത്യം പൂര്‍ത്തിയാക്കിയാണ് കുഞ്ഞ് ആലിന് മടങ്ങുന്നത്.
നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ അന്ത്യയാത്ര സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റു കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകൻ അരുണ്‍ ഏബ്രഹാമിന്റെ മകളാണ് ആലിൻ. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമായ അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍ ആണ് അമ്മ.
അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് പുതു ജീവന് പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മക്കവല ജംഗ്ഷനു സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.
പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്. ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.